Monday, December 27, 2010

ഹസ്തരേഖ ...

എനിക്കെന്റെ
കുഞ്ഞുങ്ങളെ
ഊട്ടാന്‍
ഭയമാണ് .
ഉരുളയില്‍
പതിഞ്ഞാ
നിര്‍ഭാഗ്യരേഖകള്‍
അവരിലേക്ക്‌
സംക്രമിക്കും
എന്ന ഭയം .

Friday, November 26, 2010

പാളങ്ങള്‍




ഒരിക്കലും കൂട്ടിമുട്ടാത്ത
സമാന്തരങ്ങള്‍ .
എങ്കിലും
പറിച്ചെറിയാനാവാത്ത
എന്തോ ഒന്നിനാല്‍
പരസ്പരം
ബന്ധിക്കപ്പെട്ടിരുന്നു .
ഒരു വിദൂരപ്പ്രതീക്ഷയിലെങ്കിലും
അലിഞ്ഞുചേരാമെന്ന
വിചിത്രകല്‍പ്പനക്കുമീതെ
ഏതോ ദുരന്തം എന്നും
എപ്പോഴും നമ്മെ ചൂഴ്ന്നുനിന്നു .
ഇടയ്ക്കിടയിലൂടെ
കിതച്ചുപായുന്ന സ്മൃതികളില്‍
കണ്ണീരിനു വീണ്ടും
കനംവെച്ചുകൊണ്ടിരുന്നു .
.

Wednesday, November 24, 2010

ഇന്നലെകള്‍ ......

ഡോക്ടര്‍ കണ്ണടയ്ക്കെഴുതിയപ്പോള്‍
ആദ്യം ഓര്‍മ്മവന്നത് നീട്ടിപിടിച്ച
ലെന്‍സിനു കീഴെ
കരിഞ്ഞൊടുങ്ങിയ ഉറുമ്പുകളെ .
എത്ര സൂര്യന്മാരെയാണ്
അവയ്ക്ക് നേരെ തൊടുത്തുവിട്ടത് .

ഉറുമ്പുകളെക്കുറിച്ചോര്‍ത്തു കരഞ്ഞ
ചങ്ങാതിയെ പരിഹസിച്ചിട്ടുണ്ട് ,
പിന്നീടവനെ ഉറുമ്പരിക്കുന്നത്
നോക്കിനില്‍ക്കേണ്ടി വന്നിട്ടുണ്ട് .

ഇനി തെളിഞ്ഞ കാഴ്ച്ചയുടെ
തീയില്‍ എന്റെ കണ്ണുകള്‍ എരിയും .
പോയകാലത്തുനിന്നും എന്നെത്തേടി
ഉറുമ്പുകള്‍ യാത്ര തുടങ്ങിയിട്ടുണ്ട് .

Monday, November 22, 2010

ദൈവത്തിന്റെ വികൃതികള്‍ (1)



വൈധവ്യം ....
വെളുപ്പായിരുന്നു
അവളുടെ ഇഷ്ടനിറം.
അതുകൊണ്ടാകും
എന്നും വെള്ളയുടുക്കാന്‍ ,
ചോരയില്‍ കുതിര്‍ന്നൊരു
ടെലെഗ്രാം ദൈവം
ഇത്രപെട്ടന്നവള്‍ക്ക്
അയച്ചുകൊടുത്തത് ...

Wednesday, October 27, 2010

വേലി

ഞങ്ങളുടെ പറമ്പുകള്‍ക്ക്‌
അതിരിട്ടത് മൈലാഞ്ചിയും
ചെമ്പരത്തിയും കുറുകെപടര്‍ന്ന
മുല്ലയുമെല്ലാമായിരുന്നു .

ഓരോ കല്ല്യാണത്തിനും,
പെരുന്നാളിനും
കൂട്ടത്തോടെ വിരുന്നുപോയിരുന്ന
മൈലാഞ്ചിയിലകള്‍ .
ചിരട്ടയില്‍ വിളമ്പുമ്പോള്‍
മധുരമായ ചെമ്പരത്തി .
ഉണ്ണിമൂത്രം കുടിച്ചു വളര്‍ന്നെങ്കിലും
സ്വര്‍ഗ്ഗീയ സുഗന്ധം പടര്‍ത്തിയ മുല്ല .

വകഞ്ഞുമാറ്റിയൊരു വിടവിലൂടെ
കറിയും കടവും മാത്രമല്ല
ഹൃദയങ്ങളും കൈമാറിയിരുന്നു .

ആ വേലികള്‍ ; ഞങ്ങളുടെ
മനസ്സിന്റെ അതിരുകളെ
അതിര്‍ത്തി കടത്തിയിരുന്നു .

Sunday, October 24, 2010

ഉണങ്ങാത്ത മുറിവുകള്‍ ..


ഒരു തുലാമാസ സന്ധ്യക്കാണ്‌
അവള്‍ എന്നോട് തന്റെ
പ്രണയം പറഞ്ഞത് .......
വേട്ടയ്ക്ക് മുന്‍പ്
ഇരയോട്‌
അനുവാദം ചോദിച്ചത് .

Saturday, October 23, 2010

വിരുദ്ധര്‍

ചിലര്‍ വിപ്ലവത്തെ
വഴിയിലുപേക്ഷിക്കുന്നു.
ശേഷിക്കുന്നവര്‍ക്ക്
പുതു വിപ്ലവകാരികള്‍
പിണ്ഠം വെക്കുന്നു .

Thursday, October 21, 2010

ചെങ്കോലും കിരീടവും ഇല്ലാത്ത ചിലര്‍ ..

ഓട്ടപ്പാത്രത്തില്‍ വെള്ളം
കോരുന്നവന്റെ ദാരിദ്ര്യം
മറ്റുള്ളവര്‍ക്ക്
പരിഹാസമായിരുന്നു .

അവന്റെ വഴിയില്‍
മണ്ണ് നനയുന്നതും
അവിടെ പ്രതീക്ഷകള്‍ക്ക്
വേരുറക്കുന്നതും ആരും
ശ്രദ്ധിച്ചില്ല .

Wednesday, October 20, 2010

പരിണാമം ..















നിന്റെ ഉദരത്തില്‍
പുതുജീവന്‍ കുരുത്തപ്പോള്‍
അവന്‍ ആണായി
നീ പിഴച്ചവളും .

Tuesday, October 19, 2010

വത്യാസം കണ്ടുപിടിക്കുക

എന്റെ കവിത ചുവപ്പായിരുന്നു,
അവളുടെ കവിളും .
എന്നിട്ടും എന്റെ ഹൃദയവും
ചെമ്പരത്തിപ്പൂവും
അവള്‍ക്കൊരിക്കലും
വേര്‍തിരിക്കാനായില്ല.

ഓര്‍മ്മ


ഓര്‍മ്മയുടെ അലമാരയില്‍
ഇന്നലെ തിരഞ്ഞപ്പോളാണ്
നന്നായി അടുക്കിയിരുന്ന
കുറെയെണ്ണം നഷ്ട്ടമായതറിഞ്ഞത് .
മറവിയുടെ ഏത് പെട്ടിയിലാണ്
അതിട്ടതെന്നു എത്ര ശ്രമിച്ചിട്ടും
ഓര്‍മ്മ വരുന്നില്ല .

അന്ത്യാഭിലാഷം

വൈകല്യം പേറി
പിറന്നുകൊണ്ട്
എഴുതുന്ന
ഓരോ കവിതയും
എന്റെ ആയുസ്സ്
നീട്ടുകയാണ് .
ഒരു നല്ല കവിത,
അതെന്റെ
ജീവന്‍ എടുത്തേക്കും .

മിത്ത് (Myth .. സ്നേഹപൂര്‍വ്വം അഭിക്ക് )

നീ ഒരു വിത്ത് ;
മഴയില്‍
മുളക്കാന്‍ മറന്നത് .
തീയില്‍
എരിയാന്‍ മടിച്ചത് .

നീ ഒരു വിത്ത്;
ഉള്ളില്‍ വന്മരമായ്‌ വളര്‍ന്നത് .
മണ്ണും വെയിലും
ഇല്ലാത്തതിനാല്‍
ഹൃദയങ്ങളിലേക്ക്
വേരിറക്കിയത് .

നീ ഒരു വിത്ത് ;
മനസ്സ് മുളക്കാത്ത
മോണ്‍സാന്റൊകള്‍ക്ക്
മുന്നില്‍
ഒരു മിത്ത് .

Saturday, October 9, 2010

അബോര്‍ഷന്‍

പണ്ട്,
എണ്ണമറ്റ
കഷണങ്ങളായ്
കൂട്ടുകാരി എന്റെ
പ്രണയത്തെ
കീറിക്കളഞ്ഞു.

പിന്നീട്,
ഹൃദയം രണ്ടായി
പിളര്‍ന്ന്
മറക്കാനുള്ള
മരുന്ന് കുറിച്ച്
കാമുകിയും.

ഇന്നിപ്പോള്‍ ,
ഒരു താലിയില്‍ കുരുങ്ങി
ജീവിതം പങ്കിടാന്‍
വന്നവളെ നിന്റെ
ഗര്‍ഭപാത്രവും...

Monday, October 4, 2010

പഞ്ചായത്ത് കിണര്‍

ഗ്രാമത്തിന്റെ മുഴുവന്‍
ഹൃദയം തൊട്ടൊരു
യൗവ്വനമുണ്ടെനിക്ക് .

ഒറ്റയ് ക്കൊറ്റക്ക്‌
കുടംനിറയെ പരാതികളും
പരിഭവങ്ങളുമായി
വന്നിരുന്നവര്‍ .

സോപ്പും പൊടിനീലവുമായി
കൂട്ടത്തോടെവന്നു കൊളുത്തില്ലാത്ത
പിന്‍വാതില്‍ കഥകളുടെ
ഭാണ്ഡമഴിച്ചവര്‍ .

കാത്തിരുപ്പിനിടയില്‍
ഒരു ചെറുകല്ലുകൊണ്ട്
തരംഗ തത്വങ്ങള്‍
അറിയാതെ അറിഞ്ഞവര്‍ .

വീട്ടിലേക്കുള്ള
വഴിയടയാളമായ്
എനിക്ക് സ്ഥിരനിയമനം
തന്നവര്‍ ....

വേരു കണക്കെ
വാട്ടര്‍ അതോറിറ്റിയുടെ
കുഴലുകള്‍ പടര്‍ന്നതോടെയാണ്
ഒറ്റപ്പെട്ടു തുടങ്ങിയത് .

ഉന്മാദത്തിന്റെ
മൂര്‍ധന്യതയില്‍ ഒരുവന്‍
ജീവിതം കൊണ്ടെന്റെ
ആഴമളന്നതില്‍പിന്നെ
ആരും വരാതെയായി .

Friday, September 17, 2010

ഓണ്‍ലൈന്‍ ഡിക്ഷനറി

പ്രണയം
തിരഞ്ഞപ്പോള്‍
കണ്ടത്
പണയവും
പരിണയവും
മാത്രം .

അമ്മ...




മറ്റൊരന്നനാളത്തിലൂടെ
നിറയുന്ന മനസ്സ് .


..

പ്രണയനഷ്ടം




എനിക്കുമുണ്ടായിരുന്നു ;
കാലാന്തരത്തില്‍
പേ പിടിച്ച
ഒരു വളര്‍ത്തുനായ .

Tuesday, September 7, 2010

ഒരു കുടം കള്ള്





അടിയില്‍ ;

ഉന്മാദ-
ദശയിലെപ്പോഴോ
ജീവന്‍ വെടിഞ്ഞ
ഒരു വണ്ട് .

മുകളില്‍ ;

പാതി വെളിവില്‍
മരണത്തിന്റെ
വ്യാസമളന്ന്‌
ഒരു ഉറുമ്പ് .

ഇടയില്‍ ;

നുരഞ്ഞ്‌
പതഞ്ഞ്
ഞാനും
നീയും .

Friday, September 3, 2010

തണല്‍

നിന്റെ കുപ്പായവും
നീ തന്ന നൂറു രൂപയും ;
ഒരു പേക്കിനാവിനു
ലെവി കൊടുക്കേണ്ട
നിന്റെ ദുര്യോഗം,
എന്റെ അന്നം.

മദ്യശാലയില്‍
നൂറു രൂപയ്ക്ക് ഞാന്‍
വിറ്റു തീരുമ്പോള്‍
ഓര്‍മ്മയുടെ ഭൂപടത്തിലെങ്ങും
നിന്റെ തണല്‍ .

ഇന്നലെയും കണങ്കാലില്‍
തെരുവു ശ്വാനന്റെ കൗതുകം.
ഇന്നലെയും കരിപടര്‍ന്ന
മിഴികളോട്
കടം പറഞ്ഞ കഷ്ടകാലം.

രാത്രിയുടെ ഗര്‍ഭപാത്രം
പകലിലേക്കെന്നെ
പടിയിറക്കുന്നു .
വീണ്ടും നിന്റെ കുപ്പായവും
വിയര്‍പ്പുണങ്ങാത്ത
നൂറു രൂപയും .
ഭൂപടത്തില്‍ തണല്‍ വളരുന്നു.


പിഴച്ച കിനാവിന്റെ തീരത്ത്;
കണ്ടാല്‍
തിരിച്ചെടുക്കാന്‍ മറക്കണ്ട ,
മെരുങ്ങാന്‍ മടിക്കുന്ന
നാറ്റത്തെ പൊതിഞ്ഞ
നിന്റെ കുപ്പായവും
നീ തന്ന നൂറു രൂപയും.

Monday, August 30, 2010

ഒന്നാമത്




സുവോളജി ലാബില്‍
അവളായിരുന്നു
ഒന്നാമത് .
എന്റെ ഹൃദയം
പലതവണ
കീറിമുറിച്ച
അവള്‍ക്ക്
മണ്ഡൂക ഹൃദയം
കണ്ടാല്‍
കൈ വിറക്കില്ലല്ലോ.

Sunday, August 29, 2010

ബെസ്റ്റ് ഫ്രെണ്ട്

പരിഭ്രമത്തോടെയാണ്
അവന്‍
അതെന്നെ കാണിച്ചത് .
മൂന്ന് ഇഞ്ച്‌ ടച്ച് സ്ക്രീനില്‍
ഒളിക്കാമറ വിഴുങ്ങിയ,
എന്റെ പ്രിയ കൂട്ടുകാരിയുടെ
നഗ്നത.
ഒരു നിമിഷത്തെ
ഞെട്ടലില്‍ നിന്നും
പുറത്തു കടന്നു ഞാന്‍
പൊടുന്നന്നെ ബ്ലു ടൂത്ത്
ഓണ്‍ ആക്കി .

ബാലപാഠം

ഓണപ്പരീക്ഷയ്ക്ക് ,
വീട് കാക്കുന്ന മൃഗം
അച്ഛന്‍ എന്നെഴുതിയ
എന്റെ നിഷ്കളങ്കത
പരിഹസിക്കപെട്ടു .
മുരളി സാറും
ജലജ ടീച്ചറും
അതൊരാഘോഷമാക്കി.

പരിസരത്തെങ്ങും
ഒരു നായയില്ലാതിരുന്നിട്ടും ,
ഞങ്ങളുടെ വീടുകള്‍
സംരക്ഷിക്കപെടുന്നതിലെ
യുക്തി അവര്‍ക്കെന്തേ
മനസ്സിലാകുന്നില്ല .

ഉച്ചക്ക് ,
മൂത്രപ്പുരയുടെ
മതിലില്‍
മുരളി സാര്‍ + ജലജ ടീച്ചര്‍
എന്ന് ഉരുട്ടി വരച്ചപ്പോഴാണ്
മനസ്സൊന്നു തണുത്തത്‌ .

ഇര

കരുതലിന്റെ
ലേപനം പുരട്ടി
നിര നിരയായി
നീങ്ങുന്ന ഉറുമ്പുകളില്‍
ചിലതിനു
വഴി തെറ്റാറുണ്ട്.
സൂക്ഷിക്കണം,
ചതിയുടെ മരണക്കിണര്‍
തീര്‍ത്ത് കുഴിയാനകള്‍
കാത്തിരിപ്പുണ്ട് .

Wednesday, August 25, 2010

മോര്‍ച്ചറി

മഞ്ഞ മതില്‍ക്കെട്ടിനുള്ളില്‍
കാട് പിടിച്ച മൂലയ്ക്ക്
എനിക്കും കിട്ടി
ഒരു വീട് .

ഇനി ആരാണാവോ
വെള്ള പുതച്ച്‌
എന്നെ
കുടിയിറക്കാന്‍ വരുന്നത്.

കാക്ക


വിരുന്നു വിളിക്കണം
ബലിയുണ്ണണം
നാടായ നാടെല്ലാം
കൊത്തി വെളുപ്പിക്കണം.

എന്നിട്ടും,
തീണ്ടാപാടകലെത്തന്നെ
പറവകളിലെ
ദളിത ചിഹ്നം.

യാത്രാമൊഴി

നമുക്ക് പിരിയാം
ഒരിക്കലും
കാണാതിരിക്കാന്‍
ഓര്‍ക്കാതിരിക്കാന്‍ .
വീണ്ടും കണ്ടുമുട്ടിയാല്‍
മുഖം തിരിക്കാം
പരസ്പരം
മരിച്ചതായ് കരുതാം.
ഓര്‍മ്മ ദിവസത്തില്‍
വീണ്ടും വീണ്ടും
മറക്കാം.
ഒടുവില്‍ ,
ഇതിനൊന്നും
കഴിഞ്ഞില്ലങ്കില്‍
നമുക്ക് പ്രണയിക്കാം.

Saturday, August 7, 2010

സുഹൃത്തിന്

പങ്കുവെക്കലിന്റെ
ശാസ്ത്രം
നാം
പഠിച്ചത്
ഹൃദയം
പകുത്തുകൊണ്ടല്ലോ.

Thursday, July 29, 2010

റിമൈന്‍ഡര്‍

നിന്റെ ഓര്‍മ്മയ്ക്കായ്
ഞാന്‍
ഒരു റോസാച്ചെടി നട്ടു.
പൂ വിരിഞ്ഞില്ലെങ്കിലും
അതിന്റെ മുള്ളുകള്‍
എന്നും
എന്നെ
മുറിവേല്‍പ്പിക്കുന്നുണ്ട്.

Wednesday, July 28, 2010

ജീവപര്യന്തം

വീട് ഒരു തടവറ.
ചെറുതും വലുതുമായി
സ്നേഹത്തിന്റെ
കുറെ അഴികള്‍ .

പുറത്ത്
സൗഹൃദത്തിന്റെ
കാവല്‍ .
പ്രണയം,ഹൊ!
ഒരു വന്മതില്‍ .

ഒരായുസ്സിന്റെ
തടവ്‌ വിധിക്കാന്മാത്രം
എന്റെ തെറ്റെന്ത് .

Tuesday, July 27, 2010

ആത്മഹത്യ

ആദ്യം വിളിച്ചത് ബാബുവാണ്
പിന്നീട് ജയന്‍ , അബ്ദു ,
അനിത, സേവിയര്‍ ........
ഫോണിന്റെ ഇങ്ങേ തലക്കല്‍
ഞാനുണ്ടെന്നറിഞ്ഞപ്പോള്‍
അപ്പുറത്ത് സന്തോഷം, പരിഹാസം
വാക്ക് തെറ്റിച്ചതിലുള്ള പരിഭവം.
എനിക്ക് ചിരി വന്നു,
നേത്രാവതി രണ്ടു മണിക്കൂര്‍
വൈകിയോടുന്നത്
അവരറിഞ്ഞിട്ടില്ല.

Saturday, July 24, 2010

സഖാവ്

തീ പിടിച്ച
കാലുമായ്‌
തിടുക്കത്തില്‍
ഓടവെ,
നെഞ്ചില്‍
കനലുമായ്
എതിരെ
വന്നവന്‍
ചോദിച്ചു
'ബീഡി ഉണ്ടോ ?'

ഗര്‍ഭം

ആരോടും പറഞ്ഞില്ല,
രണ്ടു ദിവസമായി
ഒരു സംശയം.
മനം പുരട്ടി
എന്തൊക്കയോ
തികട്ടി തികട്ടി ,
ഒരേ ആലസ്യം.
രാവിലെയാണ്
ഉറപ്പിച്ചത്
ച്ഛെ !
വീണ്ടും
എത്ര
മുന്‍കരുതല്‍ എടുത്തിട്ടും
ഒരു കവിതയുടെ ഭ്രൂണം
എന്റെയുള്ളില്‍
അങ്ങിനെ.

Friday, July 23, 2010

പ്രണയ ലേഖനം

നിലാവും
നിറദീപവും,
കളിവള്ളവും
കരിവളകളും,
പുഞ്ചിരിയും
പൂമണവും,
എന്തിന്,
ടേക്ക് കെയര്‍
അടിമത്തങ്ങള്‍ വരെ
ക്ലീഷേകളായി.
സദാചാരത്തിന്റെ
പെരും നുണകള്‍ക്കപ്പുറം
എനിക്ക് നിന്റെ
മാംസം വേണം
പച്ചയ്ക്ക്.

മുന്‍ഗാമികള്‍

ഇരുട്ടിനെ
വെല്ലുവിളിക്കുന്ന
മിന്നാമിനുങ്ങുകള്‍ക്ക്
അറിയില്ലല്ലോ,
നക്ഷത്രങ്ങള്‍
അവര്‍ക്കു മുന്‍പേ
തോറ്റു
മടങ്ങിയവരെന്ന്.

ജീവിതം

ഓടി
ഒളിക്കാനല്ല,
എഴുന്നേറ്റു
നില്‍ക്കാനുള്ള
സമയമാണ്
ഞാന്‍
ചോദിച്ചത്.
അപ്പോഴേക്കും
നീ
പറഞ്ഞു
കളഞ്ഞല്ലോ,
ഒളിച്ചാലും
ഇല്ലെങ്കിലും,
'സാറ്റ് '.